പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: ഇരുപത്തിയൊമ്പതാം തീയതി

“മറിയം പറഞ്ഞു, ഇതാ കർത്താവിന്റെ ദാസി!നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ! അപ്പോൾ ദൂതൻ അവളുടെ മുൻപിൽ നിന്ന് മറഞ്ഞു”  (ലൂക്ക 1:38).

യഥാര്‍ത്ഥമായ മരിയഭക്തി

ദൈവജനനിയായ കന്യാമറിയത്തിന് നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തിലുള്ള സ്ഥാനമെന്താണെന്നു മനസ്സിലാക്കിയാല്‍ മാത്രമേ നമുക്ക് അവളുടെ നേരെ ശരിയായ ഭക്തി ഉളവാകുകയുള്ളൂ. ദൈവജനനി, സഹരക്ഷക, ആദ്ധ്യാത്മിക മാതാവ്, സകല വരപ്രസാദങ്ങളുടെയും മദ്ധ്യസ്ഥ എന്നീ വിവിധ നിലകളില്‍ മേരിക്കു നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തില്‍ സുപ്രധാനമായ സ്ഥാനമുണ്ട്. ദൈവമാതാവ് എന്നുള്ള നിലയില്‍ പ.കന്യക സര്‍വോല്‍കൃഷ്ടമായ വണക്കത്തിനും സ്നേഹാദരങ്ങള്‍ക്കും അര്‍ഹയാണ്. നമുക്ക് മേരിയുടെ നേരെയുള്ള ഭക്തി, സ്നേഹം, ബഹുമാനം, മദ്ധ്യസ്ഥാപേക്ഷ, അനുകരണം, പ്രതിഷ്ഠ എന്നീ മാര്‍ഗ്ഗങ്ങളിലൂടെ പ്രകടമാക്കേണ്ടിയിരിക്കുന്നു. പരിശുദ്ധ അമ്മ മാതൃ നിര്‍വിശേഷമായ സ്നേഹം നമ്മുടെ നേരെ പ്രദര്‍ശിപ്പിക്കുന്നു. ഒരു ശിശുവിന്‍റെ ശാരീരിക ജീവന്‍ സുരക്ഷിതമാക്കുന്നതിന് മാതൃപരിപാലനം എത്ര ആവശ്യമാണോ അതിലുപരി നമ്മുടെ ആദ്ധ്യാത്മിക ജീവന്‍ സംരക്ഷിക്കുവാനും അതിനെ പരിപോഷിപ്പിക്കുവാനും ദൈവമാതാവിന്‍റെ മാതൃവാത്സല്യം ആവശ്യമാണ്‌. അതുകൊണ്ടുതന്നെയാണ് ഈശോ അവിടുത്തെ അമ്മയെതന്നെ നമ്മുടെ ആദ്ധ്യാത്മിക മാതാവായി നല്‍കിയത്.

കൂടാതെ മേരി സകല വരപ്രസാദങ്ങളുടെയും മദ്ധ്യസ്ഥയാണ്. രക്ഷാകര കർമ്മത്തിൽ ദൈവജനനി വഹിച്ച ഭാഗഭാഗിത്വം അത് വെളിപെടുത്തുന്നു. പരിത്രാണ കര്‍മ്മത്തിന്‍റെ ഫലം നമ്മിലേക്ക് പ്രവഹിക്കുന്നത് മറിയത്തിലൂടെയാണ്. ഒരു ശരീരത്തില്‍ ഹൃദയം ജീവരക്തത്തെ ശരീരത്തിന്‍റെ മറ്റുഭാഗത്ത് എത്തിക്കുന്നതു പോലെ മൗതിക ശരീരത്തില്‍ ആദ്ധ്യാത്മിക ജീവചൈതന്യമായ പ്രസാദവരം എത്തുന്നത് മറിയത്തിലൂടെയാണ്. അവള്‍ ശിരസ്സായ ക്രിസ്തുവിനെയും അവയവങ്ങളേയും തമ്മില്‍ ബന്ധിക്കുന്ന ധമനികൾക്ക് തുല്യമാണ്.

അതിനാല്‍ ജീവന്‍റെ പ്രഭവ സ്ഥാനമായ ക്രിസ്തുവുമായുള്ള ഐക്യത്തിനു മേരിയുമായിട്ടുള്ള ഐക്യം എത്ര ആവശ്യമാണെന്നു ഗ്രഹിക്കുമല്ലോ. ദൈവമാതാവിനോടുള്ള ഭക്തി നമ്മുടെ ആദ്ധ്യാത്മികവും ഭൗതികവുമായ നന്മകള്‍ക്കും ഉപയുക്തമത്രേ. നാം എപ്രകാരമാണ് മറിയത്തോടുള്ള നമ്മുടെ ഭക്തി പ്രകടിപ്പിക്കേണ്ടത്. ഭക്തിയുടെ കാതല്‍ അടങ്ങിയിരിക്കുന്നത് അനുകരണത്തിലും പ്രതിഷ്ഠയിലുമാണ്. ഒന്നാമതായി ദൈവജനനിയെ അനുകരിക്കണം. മറിയത്തില്‍ പ്രശോഭിച്ചിരുന്ന സുകൃതങ്ങള്‍ നമ്മിലേക്ക് പകര്‍ത്തണം. പ്രത്യേകമായി വിമലാംബികയുടെ എളിമ, വിശ്വാസം, പ്രത്യാശ, ഉപവി, വിരക്തി മുതലായ സുകൃതങ്ങള്‍ അഭ്യസിക്കുക. എല്ലാ ക്രിസ്തീയ സുകൃതങ്ങളും ഏറ്റവും വലിയ പൂര്‍ണ്ണതയില്‍ മേരിയില്‍ വിലങ്ങിയിരിക്കുന്നു. രണ്ടാമതായി നമ്മെത്തന്നെ ദൈവജനനിക്ക് പ്രതിഷ്ഠിക്കണം. അവളുടെ സേവനം നമ്മുടെ ജീവിതസാഫല്യമായി കരുതുക.

അനുദിന ജീവിതത്തിലെ ഓരോ പ്രവൃത്തിയിലും മറിയത്തിനു ഒരു സ്ഥാനം നല്‍കേണ്ടിയിരിക്കുന്നു. മരിയചൈതന്യത്തില്‍, ഈശോയ്ക്കു വേണ്ടി മറിയത്തിലൂടെ എല്ലാം ഈശോയ്ക്ക് സമര്‍പ്പിക്കുക. നമ്മുടെ ജീവിതം മരിയാത്മകമായിരിക്കണം. മാതാവിനോടുള്ള ഭക്തി മറ്റുള്ളവരുടെ ഇടയില്‍ പ്രചരിക്കുവാന്‍ നാം പരിശ്രമിക്കണം. വൈകാരികമോ ബാഹ്യമോ ആയ ഭക്തി പ്രകടനത്തെക്കാള്‍ ദൈവശാസ്ത്രത്തിലും വി.ഗ്രന്ഥത്തിലും അധിഷ്ഠിതമായ ആരാധനക്രമ ചൈതന്യത്തിനു അനുയോജ്യമായിരിക്കണം നമ്മുടെ ഭക്തി.

സംഭവം

1960 ഒക്ടോബര്‍ മാസം 13-ാം തീയതി അന്നത്തെ റഷ്യന്‍ പ്രധാനമന്ത്രിയായിരുന്ന ക്രൂഷ്ചേവ് ഐക്യരാഷ്ട്ര ജനറല്‍ അസംബ്ലിയില്‍ നിന്നു കൊണ്ട് ഇപ്രകാരം പ്രഖ്യാപിച്ചു. “ഞങ്ങള്‍ നിങ്ങളെ കുഴിച്ചുമൂടും. എന്നാല്‍ എന്തുകൊണ്ടാണ് ക്രൂഷ്ചേവ് ഇപ്രകാരം പറഞ്ഞതെന്ന് നമുക്ക് അറിഞ്ഞുകൂടായിരുന്നു. അടുത്ത കാലത്ത് ഇരുമ്പു യവനികയുടെ പിന്നില്‍ നിന്നും നമുക്ക് അത്ഭുതകരമായ ഒരു വാര്‍ത്തയാണ് ലഭിച്ചത്; ക്രൂഷ്ചേവ് ഇപ്രകാരം ഐക്യ രാഷ്ട്ര ജനറല്‍ അസംബ്ലിയില്‍ പ്രഖ്യാപിച്ച ദിവസം റഷ്യ സൈബീരിയായില്‍ ഒരു സൂപ്പര്‍ ബോംബ്‌ പരീക്ഷണം നടത്തുകയായിരുന്നു. ഇന്നുവരെ ഉണ്ടാക്കിയിട്ടുള്ളതില്‍ ഏറ്റവും മാരകമായ ബോംബായിരുന്നു അത്. ബോംബു സ്ഫോടനം വിജയപ്രദമായിരുന്നെങ്കില്‍ ലോകത്തിലെ ഈശ്വര വിശ്വാസികളും ജനാധിപത്യ രാജ്യങ്ങളും റഷ്യയുടെ അടിമകളാകുമായിരുന്നു. പക്ഷേ ക്രൂഷ്ചേവ് പ്രതീക്ഷിച്ചതുപോലെ ബോംബ്‌ സ്ഫോടനത്തിലൂടെ റഷ്യയുടെ ഏറ്റവും സമര്‍ത്ഥരായ മുന്നൂറോളം ശാസ്ത്രജ്ഞന്‍മാര്‍ മരണമടഞ്ഞു. അന്നേ ദിവസം ലോകത്തിന്‍റെ നാനാഭാഗങ്ങളിലായി നാനൂറോളം രൂപതകളില്‍ മാതാവിന്‍റെ ഫാത്തിമായിലെ ആഹ്വാനമനുസരിച്ച് ജപമാല‍ യജ്ഞങ്ങളും റാലികളും നടത്തിയിരുന്നു. ഇതിനാല്‍, ഇന്നു ലോകത്തില്‍ ഈശ്വരവിശ്വാസികളും ജനാധിപത്യ പ്രേമികളും, സ്വതന്ത്രമായി ജീവിക്കുന്നത് നമ്മുടെ അമ്മ പ.കന്യകാമറിയത്തിന്‍റെ മാതൃപരിലാളനയുടെ ഫലമായിട്ടാണ് എന്നുള്ളത് നിസ്തര്‍ക്കമത്രേ. നമുക്ക് ദൈവജനനിയോട് കൃതജ്ഞരായി ജീവിക്കാം.

പ്രാര്‍ത്ഥന:

പ.കന്യകയെ, അങ്ങ് ഞങ്ങളുടെ സര്‍വ്വ വല്ലഭയായ മദ്ധ്യസ്ഥയാണെന്ന് ഞങ്ങള്‍ക്കറിയാം. അങ്ങേ സ്നേഹിക്കുവാനും അനുകരിക്കുവാനും ഞങ്ങള്‍ക്കു കടമയുണ്ട്. അങ്ങ് ഞങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന അനുഗ്രഹങ്ങള്‍ക്ക് ആത്മാര്‍ത്ഥമായ കൃതജ്ഞത പ്രകാശിപ്പിക്കുന്നു. ഭാവിയിലും ഞങ്ങള്‍ക്കാവശ്യമായ എല്ലാ അനുഗ്രഹങ്ങളും അങ്ങു നല്‍കേണമേ. ഞങ്ങളുടെ ആദ്ധ്യാത്മികവും ഭൗതികവുമായ ആവശ്യങ്ങളിലും അങ്ങേ സഹായം അനുപേക്ഷണീയമാണ്. പ്രലോഭനങ്ങളിലും വിഷമതകളിലും അങ്ങാണ് ഞങ്ങള്‍ക്കും പ്രത്യാശ. ദുഃഖങ്ങളില്‍ അവിടുന്നാശ്വാസം. നാഥേ, അങ്ങേ കരുണാ കടാക്ഷം ഞങ്ങളുടെ മേല്‍ തിരിക്കേണമേ. ഞങ്ങളുടെ ഈ പ്രവാസജീവിതത്തിനു ശേഷം അങ്ങയുടെ ഉദരഫലമായ ഈശോയെ ഞങ്ങള്‍ക്കു കാണിച്ചുതരണമേ. കരുണയും മാധുര്യവും വാത്സല്യവും നിറഞ്ഞ കന്യകാമറിയമേ, ഞങ്ങളെ പരിപാലിക്കേണമേ.

വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം

എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്‌ നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു. നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കാത്തുകൊള്ളണമേ.

ആമ്മേനീശോ.

* ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(മൂന്നു പ്രാവശ്യം ചൊല്ലുക).

ദൈവമാതാവിന്റെ ലുത്തിനിയ

കര്‍ത്താവേ! അനുഗ്രഹിക്കണമേ,

മിശിഹായെ! അനുഗ്രഹിക്കണമേ,

കര്‍ത്താവേ! അനുഗ്രഹിക്കണമേ,

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

റൂഹാദക്കുദീശാ തമ്പുരാനേ,

എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ,

പരിശുദ്ധ മറിയമേ

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

ദൈവകുമാരന്‍റെ പുണ്യജനനി,

കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ,

മിശിഹായുടെ മാതാവേ,

ദൈവപ്രസാദവരത്തിന്‍റെ മാതാവേ,

എത്രയും നിര്‍മ്മലയായ മാതാവേ,

അത്യന്ത വിരക്തിയുള്ള മാതാവേ,

കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ,

കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ,

സ്നേഹഗുണങ്ങളുടെ മാതാവേ,

അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ,

സദുപദേശത്തിന്‍റെ മാതാവേ,

സ്രഷ്ടാവിന്‍റെ മാതാവേ,

രക്ഷിതാവിന്‍റെ മാതാവേ,

വിവേകൈശ്വര്യമുള്ള കന്യകേ,

പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ,

സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ,

വല്ലഭമുള്ള കന്യകേ,

കനിവുള്ള കന്യകേ,

വിശ്വാസവതിയായിരിക്കുന്ന കന്യകേ,

നീതിയുടെ ദര്‍പ്പണമേ,

ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ,

ഞങ്ങളുടെ തെളിവിന്‍റെ കാരണമേ,

ആത്മജ്ഞാന പൂരിത പാത്രമേ,

ബഹുമാനത്തിന്‍റെ പാത്രമേ,

അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,

ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ,

ദാവീദിന്‍റെ കോട്ടയെ,

നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ,

സ്വര്‍ണ്ണാലയമേ,

വാഗ്ദാനത്തിന്‍റെ പെട്ടകമേ,

ആകാശ മോക്ഷത്തിന്‍റെ വാതിലേ,

ഉഷകാലത്തിന്‍റെ നക്ഷത്രമേ,

രോഗികളുടെ സ്വസ്ഥാനമേ,

പാപികളുടെ സങ്കേതമേ,

വ്യാകുലന്‍മാരുടെ ആശ്വാസമേ,

ക്രിസ്ത്യാനികളുടെ സഹായമേ,

മാലാഖമാരുടെ രാജ്ഞി,

ബാവാന്മാരുടെ രാജ്ഞി,

ദീര്‍ഘദര്‍ശികളുടെ രാജ്ഞി,

ശ്ലീഹന്‍മാരുടെ രാജ്ഞി,

വേദസാക്ഷികളുടെ രാജ്ഞി,

വന്ദനീയന്‍മാരുടെ രാജ്ഞി,

കന്യാസ്ത്രീകളുടെ രാജ്ഞി,

സകല‍ പുണ്യവാന്മാരുടെയും രാജ്ഞി,

അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി,

സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി,

പരിശുദ്ധ ജപമാലയുടെ രാജ്ഞി,

സമാധാനത്തിന്‍റെ രാജ്ഞി,

കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി.

ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ,

(കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ)

ഭൂലോക പാപങ്ങളെ നീക്കുന്ന….

(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.)

ഭൂലോക പാപങ്ങളെ നീക്കുന്ന…..

(കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.)

 

പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ

പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

സുകൃതജപം

വരപ്രസാദപൂര്‍ണ്ണയായ മാതാവേ, ദൈവവരപ്രസാദത്തിന്‍റെ ചാലുകള്‍ ഞങ്ങളിലേക്ക് നീ ഒഴുക്കേണമേ.

 

മേയ് മാസത്തില്‍ ദിവസേന ചൊല്ലാന്‍ മാര്‍പാപ്പാ നല്‍കിയ പ്രാര്‍ത്ഥന

ഒന്നാം പ്രാര്‍ത്ഥന

ഓ മറിയമേ, രക്ഷയുടെയും പ്രത്യാശയുടെയും അടയാളമായി ഞങ്ങളുടെ ഈ യാത്രയില്‍ എപ്പോഴും അങ്ങ് പ്രകാശിക്കുന്നുവല്ലോ. കുരിശിന്‍ ചുവട്ടില്‍ യേശുവിന്റെ പീഡകളുമായി ഐക്യപ്പെട്ട് സ്ഥിരവിശ്വാസത്തോടെ നിലകൊണ്ട രോഗികളുടെ ആരോഗ്യമായ അങ്ങയുടെ കരങ്ങളിലേക്ക് ഞങ്ങളെ തന്നെ ഭരമേല്‍പിക്കുന്നു.
റോമന്‍ ജനതയുടെ സംരക്ഷകയായ മാതാവേ, ഞങ്ങളുടെ ആവശ്യങ്ങളെല്ലാം അങ്ങ് അറിയുന്നുവല്ലോ. ഗലീലിയിലെ കാനായില്‍ അങ്ങ് ചെയ്തതു പോലെ ഞങ്ങള്‍ക്ക് ആവശ്യമായതെല്ലാം അങ്ങ് നല്‍കുമെന്നും ഈ പരീക്ഷണത്തിന് ശേഷം്വ സന്തോഷവും ആഘോഷവും വീണ്ടും കൈവരുമെന്നും അമ്മേ, ഞങ്ങള്‍ അറിയുന്നു.
ദിവ്യസ്നേഹത്തിന്റെ മാതാവേ, പിതാവായ ദൈവത്തിന്റെ തിരുഹിതത്തിന് അനുരൂപരായിരിക്കാനും യേശു ഞങ്ങളോട് പറയുന്നത് ചെയ്യാനും ഞങ്ങളെ സഹായിക്കണമേ. കുരിശിലൂടെ ഞങ്ങള്‍ക്ക് ഉയിര്‍പ്പിന്റെ ആന്ദനം നല്‍കുവാനായി യേശു ഞങ്ങളുടെ കഷ്ടപ്പാടുകള്‍ തന്റെ മേല്‍ ഏറ്റെടുക്കുകയും ഞങ്ങളുടെ ദുഖങ്ങളാല്‍ ഭാരപ്പെടുകയും ചെയ്തുവല്ലോ. ആമ്മേന്‍.
ഓ പരിശുദ്ധയായ ദൈവമാതാവേ, ഞങ്ങള്‍ അങ്ങയുടെ സംരക്ഷണം തേടി ഓടിയണയുന്നു. ഞങ്ങളുടെ ആവശ്യങ്ങളില്‍ ഞങ്ങളുടെ അപേക്ഷകള്‍ നിരസിക്കരുതേ. എല്ലാ അപകടങ്ങളില്‍ നിന്നും എപ്പോഴും ഞങ്ങളെ കാത്തു പാലിക്കണമേ, മഹത്വപൂര്‍ണയും അനുഗ്രഹീതയുമായ കന്യകേ.

രണ്ടാം പ്രാര്‍ത്ഥന

ഓ ദൈവത്തിന്റെ മാതാവേ, ഞങ്ങള്‍ അങ്ങയുടെ സംരക്ഷണം തേടി ഓടിയണയുന്നു. ഈ ദുരന്തപൂര്‍ണമായ അവസ്ഥയില്‍, ലോകം മുഴുവനും യാതനകള്‍ക്കും ആകുലതയ്ക്കും ഇരയായിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ദൈവത്തിന്റെയും ഞങ്ങളുടെയും മാതാവേ, ഞങ്ങള്‍ അങ്ങേ പക്കലേക്ക് ഓടി വരുകയും അങ്ങയുടെ സംരക്ഷണത്തില്‍ അഭയം തേടുകയും ചെയ്യുന്നു.
കന്യാമറിയമേ, ഈ കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ മധ്യേ അങ്ങയുടെ കരുണാപൂര്‍ണമായ കണ്ണുകള്‍ ഞങ്ങളുടെ നേര്‍ക്കു തിരിക്കണമേ. മനസ്സു തകര്‍ന്നവരെയും ഉറ്റവരെ നഷ്ടപ്പെട്ടവരെയും പ്രിയപ്പെട്ടവരുടെ സംസ്‌കാരം സമുചിതമായി നടത്താന്‍ സാധിക്കാതെ ദുഖിക്കുന്നവരെയും അവിടുന്ന് ആശ്വസിപ്പിക്കണമേ. കൊറോണാ രോഗം ബാധിച്ച പ്രിയപ്പെട്ടവരെയോര്‍ത്ത് ആകുലപ്പെടുന്നവര്‍ക്കും രോഗവ്യാപനം തടയുന്നതിനായി അവരോടൊപ്പം ആയിരിക്കാന്‍ സാധിക്കാത്തവര്‍ക്കും അങ്ങയുടെ സ്നേഹസാമീപ്യം അരുളണമേ. ഭാവിയുടെ അനിശ്ചിതത്വമോര്‍ത്തും സാമ്പത്തികപ്രയാസങ്ങളെയും തൊഴിലില്ലായ്മയെയും കുറിച്ചും പ്രയാസപ്പെടുന്നവരെയും പ്രത്യാശ കൊണ്ട് നിറയ്ക്കണമേ.
ദൈവത്തിന്റെയും ഞങ്ങളുടെയും മാതാവേ, ഈ വലിയ സഹനം അവസാനിക്കുന്നതിനും പ്രത്യാശയും ശാന്തിയും വീണ്ടും പുലരുന്നതിനും വേണ്ടിയും ഞങ്ങള്‍ക്കു വേണ്ടിയും കരുണയുടെ പിതാവായ ദൈവത്തോട് പ്രാര്‍ത്ഥിക്കണമേ. കാനായില്‍ അങ്ങ് ചെയ്തതു പോലെ, രോഗികളുടെയും ഇരകളുടെയും കുടുംബാംഗങ്ങളും സമാശ്വസിക്കപ്പെടുന്നതിനു വേണ്ടിയും അവരുടെ ഹൃദയങ്ങള്‍ വിശ്വാസവും ശരണവും കൊണ്ടു നിറയാന്‍ അങ്ങയുടെ തിരുക്കുമാരനോട് അപേക്ഷിക്കണമേ.
ഈ അടിയന്തര സാഹചര്യത്തില്‍ സ്വന്തം സുരക്ഷ പോലും മറന്ന് മുന്നില്‍ നിന്നു പോരാടുന്ന നഴ്സുമാരെയും ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും സന്നദ്ധപ്രവര്‍ത്തകരെയും സംരക്ഷിക്കണമേ. അവരുടെ വീരോചിതമായ പ്രയത്നങ്ങളെ പിന്തുണയ്ക്കുകയും അവര്‍ക്ക് ശക്തിയും ഉദാരതയും ആരോഗ്യവും പ്രദാനം ചെയ്യുകയും ചെയ്യണമേ.
രോഗികളെ രാവും പകലും ശുശ്രൂഷിക്കുന്നവരെയും സുവിശേഷത്തോടുള്ള വിശ്വസ്തതയെ പ്രതി അജപാലദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വൈദികരെയും അവിടുത്തെ സാമീപ്യം കൊണ്ട് അനുഗ്രഹിക്കണമേ.
പരിശുദ്ധ കന്യകേ, ഈ വൈറസിനെ കീഴടക്കുന്നതിനായുള്ള മരുന്ന് കണ്ടെത്തുവാന്‍ വേണ്ടി ശാസ്ത്രീയ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ ബുദ്ധിയെ ജ്ഞാനത്താല്‍ പ്രകാശിപ്പിക്കണമേ.
ദേശീയ നേതാക്കളെ അങ്ങയുടെ ജ്ഞാനത്താല്‍ ശക്തിപ്പെടുത്തണമേ. അങ്ങനെ അവര്‍ ജീവിതത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്തവരുടെ സഹായത്തിനെത്തുകയും സാമൂഹികവും സാമ്പത്തികവുമായ പരിഹാരങ്ങള്‍ കണ്ടെത്തുകയും ചെയ്യട്ടെ.
ഏറ്റവും പരിശുദ്ധയായ മറിയമേ, ആയുധനിര്‍മാണത്തിനായി മാറ്റിവച്ചിരിക്കുന്ന വലിയ ധനശേഖരം ഗവേഷണത്തിനായി ഉപയോഗിക്കുന്നതിനും ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഇത്തരം ദുരന്തങ്ങളെ പ്രതിരോധിക്കുന്നതിനായി പ്രയോജനപ്പെടുത്താനും അവരെ പ്രചോദിപ്പിക്കണമേ.
പ്രിയപ്പെട്ട മറിയമേ, ഞങ്ങളെല്ലാവരും വലിയൊരു കുടുംബത്തിലെ അംഗങ്ങളാണെന്നും മനുഷ്യര്‍ എല്ലാവരും ഒന്നാണെന്നും തിരിച്ചറിഞ്ഞ് സാഹോദര്യത്തിലും ഐക്യത്തിലും പുലരാനും ദാരിദ്ര്യത്തിന് പരിഹാരം കാണാനും ഞങ്ങളെ സഹായിക്കണമേ. ഞങ്ങളെ വിശ്വാസത്തില്‍ ശക്തിപ്പെടുത്തുകയും പ്രാര്‍ത്ഥനയിലും ശുശ്രൂഷയിലും സ്ഥിരപ്പെടുത്തുകയും ചെയ്യണമേ.
വേദനിക്കുന്നവരുടെ സമാശ്വാസമായ മറിയമേ, ദുരിതം അനുഭവിക്കുന്ന അങ്ങയുടെ എല്ലാ മക്കളെയും ആശ്ലേഷിക്കുകയും ദൈവം തന്റെ സര്‍വശക്തമായ കരം നീട്ടി ഈ ഭയാനകമായ പകര്‍ച്ചവ്യാധിയില്‍ നിന്ന് ഞങ്ങളെ മോചിപ്പിച്ച് ജീവിതം സ്വച്ഛമായും സാധാരണമായും മുന്‍പത്തെ പോലെ ഒഴുകുവാനും ദൈവത്തോട് പ്രാര്‍ത്ഥിക്കണമേ.
ഞങ്ങളുടെ ഈ ജീവിതയാത്രയില്‍ രക്ഷയുടെയും പ്രത്യാശയുടെയും അടയാളമായി പ്രകാശിക്കുന്ന അമ്മേ, ഞങ്ങളെ മുഴുവനായും അങ്ങയുടെ തൃക്കരങ്ങളില്‍ ഞങ്ങള്‍ ഭരമേല്‍പിക്കുന്നു. ഓ കരുണാര്‍ദ്രയും, സ്നേഹ മയിയും മാധുര്യപൂര്‍ണയുമായ മറിയമേ. ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles