“യുദ്ധം ചെയ്യുന്നവർ മനുഷ്യകുലത്തെ മറക്കുന്നു!” – ഫ്രാൻസിസ് പാപ്പാ

“യുദ്ധം ചെയ്യുന്നവർ മനുഷ്യകുലത്തെ മറക്കുന്നു: അവർ ജനങ്ങളിൽ നിന്നല്ല ആരംഭിക്കുന്നത്; അവർ ജനങ്ങളുടെ യഥാർത്ഥ ജീവിതത്തെ കാണുന്നില്ല; മറിച്ച് കക്ഷി താൽപ്പര്യങ്ങളും അധികാരവുമാണ് അവർ മുൻനിറുത്തുന്നത് ” എന്നും “ദൈവത്തിന്റെ താൽപ്പര്യത്തിൽ നിന്ന് വളരെ വിദൂരമായ ആയുധങ്ങളുടെ പൈശാചികവും വക്രവുമായ യുക്തിയെയാണ് അവർ ആശ്രയിക്കുന്നത് ” പാപ്പാ പറഞ്ഞു. സമാധാനം ആവശ്യപ്പെടുന്ന സാധാരണ ജനങ്ങളിൽ നിന്ന് അവർ അകലം പാലിക്കുകയാണ് എന്നും പാപ്പാ കൂട്ടിച്ചേർത്തു. എല്ലാ സംഘർഷങ്ങളുടെയും യഥാർത്ഥ ഇരകൾ സാധാരണ ജനങ്ങളാണെന്നും, തന്റെ മനസ്സിൽ പ്രായമായവരും, ഈ സമയത്ത് അഭയാർത്ഥികളാകുന്നവരും, കുഞ്ഞുങ്ങളോടൊപ്പം പലായനം ചെയ്യുന്ന അമ്മമാരുമാണെന്ന് പാപ്പാ പറഞ്ഞു.
സന്മനസ്സുള്ള സ്ത്രീപുരുഷന്മാർ ആരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന യുദ്ധങ്ങളെ മറക്കരുതെന്ന് ഓർമ്മിപ്പിച്ച പാപ്പാ യമൻ, സിറിയ, എത്തിയോപ്പിയ എന്നീ രാജ്യങ്ങളുടെ പേരുകളും എടുത്തു പറഞ്ഞു. “ഞാൻ ആവർത്തിക്കുകയാണ്, ആയുധങ്ങൾ നിശബ്ദമാക്കപ്പെടട്ടെ! ദൈവം സമാധാനപാലകരുടെ കൂടെയാണ്, അക്രമം ചെയ്യുന്നവരോടൊപ്പമല്ല ” പാപ്പാ ഊന്നിപ്പറഞ്ഞു.
സമാധാനത്തെ സ്നേഹിക്കുന്നവർ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒരു ഉപകരണമായി യുദ്ധത്തെ കണക്കാക്കുകയും, അന്തർദേശീയ തർക്കപരിഹാരത്തിനുള്ള മാർഗ്ഗമായി അതിനെ ഉപയോഗിക്കുന്നതിനെ നിരാകരിക്കുകയും ചെയ്യുന്നുവെന്നും ഇറ്റാലിയൻ ഭരണഘടനയെ ഉദ്ധരിച്ചു കൊണ്ട് പാപ്പാ പറഞ്ഞു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.