ഇത് പരിശുദ്ധാത്മ അഭിഷേകത്തിനുള്ള അവസരമെന്ന് ഫ്രാൻസിസ് പാപ്പാ

പരിമിതികളും പ്രതിബന്ധങ്ങളും സകലരേയും സകലത്തേയും പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യുന്നതിനുള്ള സവിശേഷ അവസരമാണെന്ന് മാർപ്പാപ്പാ. ഇക്കൊല്ലത്തെ (2021) ലോക പ്രേഷിതദിനത്തിനായി പുറപ്പെടുവിച്ച സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.
അനുവർഷം ഒക്ടോബർ മാസത്തിലെ അവസാനത്തെ ഞായറാഴ്ചയ്ക്ക് തൊട്ടു മുമ്പുള്ള ഞായറാഴ്ചയാണ് തിരുസഭ ലോക പ്രേഷിതദിനം ആചരിക്കുന്നത്. ഇക്കൊല്ലം ഒക്ടോബർ 24-നായിരിക്കും ഈ ദിനാചരണം.
വിമോചനസന്ദേശത്തിൽ നിന്ന് ആരും യാതൊന്നും ഒഴിവാക്കപ്പെട്ടിട്ടില്ല എന്നും പാപ്പാ, ഇക്കൊല്ലത്തെ പ്രേഷിതദിനത്തിൻറെ വിചിന്തനപ്രമേയമായി സ്വീകരച്ചിരിക്കുന്ന, അപ്പസ്തോല പ്രവർത്തനങ്ങൾ നാലാം അദ്ധ്യായത്തിലെ ഇരുപതാമത്തെതായ “ഞങ്ങൾ കാണുകയും കേൾക്കുകയും ചെയ്തവയെക്കുറിച്ച് സംസാരിക്കാതിരിക്കാൻ ഞങ്ങൾക്കാവില്ല” എന്ന വാക്യത്തെ അവലംബമാക്കിയുള്ള തൻറെ സന്ദേശത്തിൽ ഓർമ്മിപ്പിക്കുന്നു.
ഒരിക്കൽ, ദൈവസ്നേഹത്തിൻറെ ശക്തി അനുഭവിച്ചറിയുകയും നമ്മുടെ വൈക്തികവും കൂട്ടായതുമായ ജീവിതത്തിൽ ദൈവത്തിൻറെ പിതൃസന്നിഭ സാന്നിധ്യം തിരിച്ചറിയുകയും ചെയ്തുകഴിഞ്ഞാൽ പിന്നെ നമുക്ക്, നാം കണ്ടതും കേട്ടതുമായവ പ്രഘോഷിക്കുകയും പങ്കുവയ്ക്കുകയും ചെയ്യാതിരിക്കാനാകില്ല യെന്ന് പാപ്പാ തൻറെ സന്ദേശത്തിൻറെ തുടക്കത്തിൽ തന്നെ പ്രസ്താവിക്കുന്നു.
ദൈവം, നരകുലത്തെ എത്രത്തോളം സ്നേഹിക്കുകയും നമ്മുടെ സന്തോഷസന്താപങ്ങളും പ്രത്യാശകളും ഉത്ക്കണ്ഠകളും സ്വന്തമാക്കിത്തീർക്കുക്കുകയും ചെയ്യുന്നുവെന്ന് മനുഷ്യാവതാര രഹസ്യത്തിലും സുവിശേഷത്തിലും പെസഹാ രഹസ്യത്തിലും അനാവരണം ചെയ്യപ്പെട്ടിരിക്കുന്ന, യേശുവിന് അവിടത്തെ ശിഷ്യരോടും നരകുലത്തോടുമുള്ള ബന്ധം, നമുക്ക് കാണിച്ചു തരുന്നുവെന്ന് പാപ്പാ വിശദീകരിക്കുന്നു.
ദൈവത്തിൻറെ കരുണാർദ്രസ്നേഹത്തിൽ നിന്ന് അകലെയാണെന്നും നീക്കം ചെയ്യപ്പെട്ടിരിക്കുന്നുവെന്നും ആർക്കും തോന്നേണ്ട കാര്യമില്ലയെന്നും പാപ്പാ പറയുന്നു.
എല്ലാവരെയും വിളിക്കാനും, അവരായിരിക്കുന്ന അവസ്ഥയിൽ, അവരുമായി സൗഹൃദസംഭാഷണത്തിൽ ഏർപ്പെടാനുമുള്ള കർത്താവിൻറെ തീവ്രാഭിലാഷമാണ് സുവിശേഷവത്ക്കരണ ചരിത്രത്തിൻറെ തുടക്കമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
ഇന്ന് ലോകത്തെ അലട്ടുന്ന മഹാമാരിയെക്കുറിച്ചും പാപ്പാ തൻറെ സന്ദേശത്തിൽ പരാമാർശിക്കുന്നു.
നാമിപ്പോൾ ക്ലേശകരമായ ഒരു കാലത്തിലാണെന്നും, കോവിദ് 19 വസന്ത, വേദന, ഏകാന്തത ദാരിദ്ര്യം അനീതികൾ എന്നിവയെ വർദ്ധമാനമാക്കുകയും മുൻനിരയിലെത്തിക്കുകയും ചെയ്തിരിക്കയാണെന്നും പാപ്പാ പറയുന്നു.
ഈ മഹാമാരി, സുരക്ഷിതത്വത്തെക്കുറിച്ചുള്ള നമ്മുടെ തെറ്റായ ധാരണയെ തുറന്നുകാട്ടുകയും നമ്മുടെ ഇടയിൽ നാമറിയാതെ വർദ്ധിച്ചുവരുന്ന തകർച്ചയെയും ധ്രുവീകരണത്തെയും വെളിച്ചത്തുകൊണ്ടുവരുകയും ചെയ്യുന്നുവെന്നും പാപ്പാ അനുസ്മരിക്കുന്നു.
ഏറ്റം ദുർബ്ബലരും വേധ്യരുമായവർക്ക് ഇത് കൂടുതൽ അനുഭവവേദ്യമാകുന്നുവെന്നും പാപ്പാ കൂട്ടിച്ചേർക്കുന്നു.
നിരുത്സാഹവും നിരാശയും ക്ഷീണവും നമുക്കനുഭവപ്പെടുന്നുവെന്നും പ്രത്യാശയ്ക്ക് പ്രതിബന്ധമായ വർദ്ധിച്ചുവരുന്ന നിഷേധാത്മകതയിൽ നിന്ന് നാം മുക്തരല്ലെന്നും പാപ്പാ പറയുന്നു.
പകർച്ചവ്യാധിയുടെ ഈ ദിവസങ്ങളിൽ, ആരോഗ്യപരമായ സാമൂഹിക അകൽച്ചയുടെ പേരിൽ, നിസ്സംഗതയെയും നിർവ്വികാരതയെയും മറച്ചുവെക്കാനും ന്യായീകരിക്കാനുമുള്ള ഒരു പ്രലോഭനം ഉണ്ടാകുമ്പോൾ, അനുകമ്പയുടെ ദൗത്യത്തിൻറെ അടിയന്തിര ആവശ്യം ഉണ്ടെന്നും, അത് ആവശ്യമായ അകലം പാലിക്കലിനെ, കൂടിക്കാഴ്ചയ്ക്കും പരിചരണത്തിനും, പരിപോഷണത്തിനുമുള്ള ഒരു അവസരമാക്കി മാറ്റുമെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
മരിയന് ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.