ഇറാക്കില്‍ നിന്നൊരു രക്തസാക്ഷിയുടെ ഓര്‍മകള്‍

‘ഞാനെങ്ങനെ ദൈവത്തിന്റെ ആലയം പൂട്ടിയിടും?’ ഫാ. റഗീദ് അസീസ് ഗാനി മോസുളിലെ പള്ളി പൂട്ടിക്കാനെത്തിയ തീവ്രവാദികളോട് ചോദിച്ചു. പള്ളി പൂട്ടിയിടാന്‍ ആവശ്യപ്പെട്ടിട്ടും അത് അനുസരിക്കാതിരുന്ന അച്ചനെയും മോസുളിലെ കല്‍ദായ കത്തോലിക്കാ ഇടവകയിലെ സബ് ഡീക്കന്മാരായ വഹിദ്, ഘാസന്‍, ബാസ്മാന് എന്നിവരെയും തല്‍ക്ഷണം അക്രമികള്‍ വെടിവച്ചു കൊന്നു. 2007 ജൂണ്‍ 3 നായിരുന്നു, ആ രക്തസാക്ഷിത്വം. ഫാ. ഗാനിയുടെ സുഹൃത്തായിരുന്ന ഫാ. റെബ്വര് ബാസ അദ്ദേഹത്തിന്റെ ത്യാഗോജ്ജ്വലമായ ജീവിതത്തെ കുറിച്ച് എഴുതിയ കാത്തലിക് പ്രീസ്റ്റ് ഇന്‍ ഇസ്ലാമിക് സ്റ്റേറ്റ് എന്ന പുസ്തകത്തില്‍ നിന്നാണ് അദ്ദേഹത്തിന്റെ ജീവിതം നാം അറിയുന്നത്.
ഇറാക്കിലെ ക്രിസ്ത്യാനികളുടെ സ്ഥിതിയെ കുറിച്ചും തന്നെ കാത്തിരിക്കുന്ന വിധിയെ കുറിച്ചും നല്ല അറിവോടെ തന്നെയാണ് റോമില്‍ പഠിച്ചു കൊണ്ടിരുന്ന ഫാ. ഗാനി അവിടേക്ക് പുറപ്പെട്ടതും മരണം പൂകിയതും.
1972 ല്‍ നിനവേയില്‍ ജനിച്ച ഗാനി റോമിലേക്ക് പഠനാര്‍ത്ഥം പോയത് 1996 ല്‍. സെന്റ് തോമസ് അക്വിനാസ് യൂണിവേഴ്സിറ്റിയില്‍ സ്കോളര്‍ഷിപ്പോടെ പഠിച്ച അദ്ദേഹം അമേരിക്ക ഇറാക്കിലേക്ക് അധിനിവേശം നടത്തിയ 2003 ല്‍ സ്വദേശത്തേക്ക് മടങ്ങി.
ഫാ. ഗാനിയുടെ കൂടെ കൊല്ലപ്പെട്ട വഹീദിന്റെ ഭാര്യ ബായിന് ഞെട്ടിപ്പിക്കുന്ന ആ ദിനം ഓര്‍ത്തെടുക്കുന്നുണ്ട്, ആ പുസ്തകത്തില്‍. മോസുളിലെ ഹോളി സ്പിരിറ്റ് ദേവാലയത്തില്‍ ഞായറാഴ്ച കുര്‍ബാന കഴിഞ്ഞു മടങ്ങുകയായിരുന്ന അച്ചന്റെയും കൂട്ടുകാരുടെയും കാര്‍ തടഞ്ഞ മുഖംമൂടികളായ അക്രമികള്‍ പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. നിറയൊഴിച്ച ശേഷം കാര്‍ തട്ടിയെടുത്ത് അതിലുണ്ടായിരുന്ന ഇസ്സാം മതക്കാരനെ അവര്‍ തട്ടിക്കൊണ്ടു പോയി. ക്രിസ്ത്യാനികള്‍ക്കു നേരെ നിറയൊഴിച്ചു…’ ബായിന് പറയുന്നു.
ഇറാക്കിലെ അശാന്തവും അരക്ഷിതവുമായ ക്രൈസ്തവ ജീവിതത്തിന്റെ പ്രതിനിധിയായി മാത്രമല്ല, അചഞ്ചലമായ വിശ്വാസത്തിന്റെ ജ്വാലയായും വിളങ്ങി നില്ക്കുന്നു, ഫാ. ഗാനിയുടെ ഓര്‍മകള്‍.