കോവിഡ് വാക്സിനെ കുറിച്ച് ഫ്രാൻസിസ് പാപ്പാ എന്തു പറയുന്നു?

വത്തിക്കാന്‍ സിറ്റി: ലോകത്തിലെ വിവിധ ലാബുകളില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന കോവിഡ് വാക്സിനുകള്‍ ധനിക, ദരിദ്ര ഭേദമെന്യേ എല്ലാവര്ക്കും ലഭിക്കാന്‍ ആവശ്യമായ നടപടി എടുക്കണം എന്ന് ഫ്രാന്‍സിസ് പാപ്പാ.
‘വലിയ പണക്കാര്‍ക്ക് മാത്രമേ കോവിഡ് വാക്സിന് ലഭിക്കുകയുള്ളൂ എന്ന സ്ഥിതി വിശേഷം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. ഏതെങ്കിലും ഒരു രാജ്യത്തിന്റെ കുത്തകയായി കോവിഡ് വാക്സിന് മാറുകയാണെങ്കില്‍ അതും ഖേദകരമാണ്. കോവിഡ് വാക്സിന് എല്ലാവര്ക്കും ലഭ്യമാക്കണം’ ഫ്രാന്‍സിസ് പാപ്പാ ആവശ്യപ്പെട്ടു.
ചില രാജ്യങ്ങള്‍ കോവിഡ് വാക്സിന് തങ്ങളുടെ കുത്തകയാക്കി മാറ്റും എന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പു വന്നതിനു പിന്നാലെയാണ് പാപ്പാ തന്റെ ആശങ്കയും അഭിപ്രായവും രേഖപ്പെടുത്തിയത്.
സൃഷ്ടിയുടെ പരിപാലത്തിനും പൊതുനന്മയ്ക്കുമായി പൊതു ധനം ഉപയോഗിക്കപ്പെടുന്നില്ലെങ്കില്‍ അത് വലിയൊരു ഉതപ്പ് ആയിരിക്കും എന്ന് പാപ്പാ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ മാര്‍ച്ചില്‍ ഇറ്റലിയില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിച്ച ശേഷം വത്തിക്കാന്‍ അപ്പസ്തോലിക കൊട്ടാരത്തിന്റെ ലൈബ്രറിയില്‍ ഇരുന്നാണ് പാപ്പാ സംസാരിച്ചു പോന്നിരുന്നത്. ഇത്തവണയും അവിടെ തന്നെ ഇരുന്നു കൊണ്ടാണ് പാപ്പാ കോവിഡ് വാക്സിനെ പറ്റി തന്റെ ആശങ്കകള്‍ അറിയിച്ചത്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.