ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ എന്ന നിലയില്‍ ഫ്രാന്‍സിസ് പാപ്പാ വലിയ ശമ്പളം വാങ്ങുന്നുണ്ടാകും എന്നായിരിക്കും പൊതുവെയുള്ള ധാരണ. എന്നാല്‍ വാസ്തവം നേരെ മറിച്ചാണ്.

2001 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയായിരുന്നു കാലത്ത് പാപ്പായുടെ ശമ്പളത്തെ കുറിച്ച് ഒരു അഭ്യൂഹം ഉയര്‍ന്നിരുന്നു. അന്ന് ന്യയോര്‍ക്ക് ടൈംസില്‍ വന്ന ഒരു വാര്‍ത്ത സത്യം വ്യക്തമാക്കുന്നതായിരുന്നു. അന്ന് വത്തിക്കാന്‍ വക്താവായിരുന്ന ജോവാക്കിന് നവാരോ വാള്‍സ് പറഞ്ഞത് ‘ മാര്‍പ്പാപ്പമാര്‍ ഒരിക്കലും ശമ്പളം പറ്റാറില്ല’ എന്നാണ്.

ഇത് ഫ്രാന്‍സിസ് പാപ്പായെ സംബന്ധിച്ച് കൂടുതല്‍ സത്യമായിരിക്കും. അദ്ദേഹം ദാരിദ്ര്യവ്രതം എടുത്ത ഈശോ സഭക്കാരനാണ്. അദ്ദേഹത്തിന്റെ ലാളിത്യം ലോക പ്രസിദ്ധമാണ്.

ഫ്രാന്‍സിസ് പാപ്പാ ശമ്പളമായി ഒന്നും വാങ്ങുന്നില്ലെങ്കിലും അദ്ദേഹം നടത്തുന്ന യാത്രകളുടെ ചെലവ് വത്തിക്കാന്‍ വഹിക്കുന്നു. അതു പോലെ താമസവും ഭക്ഷണ ചെലവും.

പരസ്‌നേഹപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി സ്വതന്ത്രമായി ചെലവഴിക്കാന്‍ അദ്ദേഹത്തിന് അനുവദിനീയമായ ധനം ലഭ്യമാണ്. മെക്‌സിക്കോയിലെ 75000 വരുന്ന ദരിദ്രരെ സഹായിക്കാന്‍ അദ്ദേഹം പീറ്റേഴ്‌സ് പെന്‍സ് എന്നു വിളിക്കപ്പെടുന്ന സമ്പാദ്യത്തില്‍ നിന്ന് അഞ്ചു ലക്ഷം യുഎസ് ഡോളര്‍ ദാനം ചെയ്യുകയുണ്ടായി. അതു പോലെ പ്രകൃതിദുരന്തങ്ങളുടെ അവസരങ്ങളിലും മറ്റും അദ്ദേഹം ഈ സമ്പാദ്യത്തില്‍ നിന്ന് ധനം ദാനം ചെയ്യുന്നു.