ക്രൈസ്തവ പീഡനങ്ങളില്‍ മാധ്യമനിശബ്ദതയ്‌ക്കെതിരെ ദീപിക മുഖപ്രസംഗം

മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ മനുഷ്യർ ക്രൂരമായി ആക്രമിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്യുന്നതിനെതിരേ വലിയ പ്രതിഷേധങ്ങൾ അരങ്ങേറുന്പോഴും നൈജീരിയയിലും മറ്റും നടക്കുന്ന നിഷ്ഠുരമായ ക്രൈസ്തവഹത്യകൾ കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോകുന്നു നൈജീരിയയിൽ ക്രിസ്മസ് ദിനത്തിൽ പത്തു ക്രൈസ്തവരെ ഐഎസ് ഭീകരർ തലവെട്ടിക്കൊന്ന വാർത്ത പല ആഗോള മാധ്യമങ്ങൾക്കും വലിയ വാർത്തയായിരുന്നില്ല. മലയാളപത്രങ്ങളും ഈ വാർത്ത തമസ്കരിച്ചു.

എന്നാൽ, അതേദിവസംതന്നെ അഫ്ഗാനിസ്ഥാനിലെ ഭീകരാക്രമണത്തിന്റെയും കസാഖ്സ്ഥാനിൽ വിമാനം തകർന്നതിന്റെയുമൊക്കെ വാർത്തകൾ വളരെ പ്രാധാന്യത്തോടെ മലയാള പത്രങ്ങളും പ്രസിദ്ധീകരിച്ചു. രാജ്യത്ത് ഇപ്പോൾ പൗരത്വ നിയമ ഭേദഗതിക്കെതിരേ വലിയ പ്രക്ഷോഭം നടക്കുകയാണല്ലോ. മതത്തിന്റെ പേരിലുള്ള വിവേചനത്തെയാണു പ്രക്ഷോഭകർ എതിർക്കുന്നത്. എന്നാൽ, മതവിശ്വാസത്തിന്റെ പേരിൽ ചില രാജ്യങ്ങളിൽ നടക്കുന്ന ശിരച്ഛേദനം പോലുള്ള ക്രൂരതകളുടെ വാർത്ത ഒറ്റക്കോളത്തിൽപ്പോലും നൽകാൻ നമ്മുടെ മിക്ക മാധ്യമങ്ങളും തയാറാവുന്നില്ല. എന്തിനോടും നിമിഷത്തിനുള്ളിൽ പ്രതികരിക്കുന്ന സമൂഹ മാധ്യമങ്ങളും ഇത്തരം വാർത്തകൾ അറിഞ്ഞതായി ഭാവിക്കുന്നില്ല. ഏതെങ്കിലുമൊരു ക്രൈസ്തവ പുരോഹിതനോ കന്യാസ്ത്രീയോ ഉൾപ്പെട്ടൊരു കിംവദന്തി കൈയിൽ കിട്ടിയാൽ ചാനൽ ചർച്ചാ മെഗാ പരന്പരകൾ നടത്തുന്നവർക്കും ഇതൊന്നും വാർത്തയല്ല. പുരോഗമനക്കാരെന്നു ഭാവിക്കുന്ന പലരുടെയും മാധ്യമങ്ങളുടെയും നിഷ്പക്ഷതയും നീതിബോധവും അത്രയ്ക്കുണ്ട്. വർഗീയതയും വിഭാഗീയതയും വർണവിവേചനവും പ്രാകൃതമാണ്, മനുഷ്യത്വത്തിനു വിരുദ്ധമാണ്. പരിഷ്കൃത സമൂഹങ്ങളിൽ അവയ്ക്കെതിരേ നിയമങ്ങളുമുണ്ട്.

എന്നാൽ ഈ പ്രാകൃതത്വം പലരുടെയും മനസുകളിൽ മാത്രമല്ല, ചില സമൂഹങ്ങളിലും ഏറ്റവും ക്രൂരമായ രൂപങ്ങളിൽ നിലനിൽക്കുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ട് എന്നൊക്കെ പറഞ്ഞിട്ടെന്തു കാര്യം? നാസികളുടേതിനു തുല്യമായ വംശവിദ്വേഷവും ക്രൂരതയും ഇപ്പോഴും നിലനിൽക്കുന്നുവെന്നാണ് ഇസ്ലാമിക് സ്റ്റേ്റ്റ് (ഐഎസ്) പോലുള്ള പ്രസ്ഥാനങ്ങൾ കാട്ടിത്തരുന്നത്. ഔദ്യോഗികമായ ഇസ്ലാം ആശയങ്ങളോടും പഠനങ്ങളോടും യാതൊരു പൊരുത്തവുമില്ലാത്ത ഭീകരപ്രവർത്തനങ്ങളിലാണ് ഐഎസും പല ജിഹാദ് പ്രസ്ഥാനങ്ങളും ഏർപ്പെട്ടിരിക്കുന്നത്. ഐഎസിന്റെ നിരവധി നേതാക്കൾ ഇതിനോടകം കൊല്ലപ്പെട്ടെങ്കിലും പ്രസ്ഥാനം ഇപ്പോഴും സജീവമാണ്. കഴിഞ്ഞ ഒക്ടോബറിൽ ഐഎസിന്റെ സ്വയം പ്രഖ്യാപിത ഖലീഫ ആയിരുന്ന അബുബക്കർ അൽ ബാഗ്ദാദി, യുഎസ് സേന നടത്തിയ കമാൻഡോ ഓപ്പറേഷനിടെ സ്വയം പൊട്ടിത്തെറിച്ചു മരിച്ചു. ഐഎസിന്റെ മറ്റൊരു പ്രമുഖനായിരുന്ന അബ്ദുൾ ഹസൻ അൽ മുജാഹിർ അടുത്തദിവസം യുഎസ് സേനാ ആക്രമണത്തിൽത്തന്നെ കൊല്ലപ്പെട്ടു. എന്നാൽ, ഐഎസും അതിന്റെ പോഷകസംഘടനകളും ഇപ്പോഴും സജീവമാണ്. ക്രിസ്മസ് ദിനത്തിൽ നൈജീരിയയിൽ പത്തു ക്രൈസ്തവരെ കഴുത്തു വെട്ടി വധിച്ചത് ഐഎസിന്റെ ഭാഗമായ ഐഎസ് പശ്ചിമാഫ്രിക്കൻ പ്രവിശ്യയുടെ ഭീകരവാദികളാണ്. ക്രൈസ്തവരെ തലവെട്ടിക്കൊല്ലുന്നതിന്റെ വീഡിയോ ഭീകരർതന്നെ പുറത്തുവിട്ടു. ബാഗ്ദാദിയുടെയും മുജാഹിറിന്റെയും വധത്തിനു പ്രതികാരമാണിതെന്നും അവർ അവകാശപ്പെടുന്നു. യുഎസ് ആക്രമണത്തിൽ ഐഎസ് നേതാക്കൾ കൊല്ലപ്പെട്ടതിനു പകരമായി നൈജീരിയയിലെ നിരപരാധികളെ, അവർ ക്രൈസ്തവരാണെന്നതിനാൽ തലവെട്ടിക്കൊല്ലുന്നത് ഏതു മതത്തിലെ നീതി? ലോകത്തിലെവിടെയെങ്കിലും ഒരു പ്രത്യേക ന്യൂനപക്ഷം പീഡിപ്പിക്കപ്പെട്ടാൽ അതിനെതിരേ പ്രതിഷേധവും പ്രക്ഷോഭവുമായി രംഗത്തെത്തുന്നവർ ഇത്തരം ക്രൂരതയ്ക്കെതിരേ മിണ്ടുന്നുപോലുമില്ല. നിരവധി മനുഷ്യാവകാശ പ്രവർത്തകരും സംഘടനകളും പൗരത്വനിയമ ഭേദഗതിയിലെ മതവിവേചനത്തിനെതിരേ ശക്തമായി രംഗത്തുണ്ട്. പക്ഷേ, നൈജീരിയയിലും സുഡാനിലുമൊക്കെ ക്രൈസ്തവർ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും ശിരച്ഛേദം ചെയ്യപ്പെടുകയും ചെയ്യുന്പോൾ പുരോഗമനവാദികൾക്കു ശബ്ദമുയരുന്നില്ല. നൈജീരിയയിൽ നടക്കുന്ന ക്രൈസ്തവ പീഡനത്തെക്കുറിച്ച് ഇന്നും ഇന്നലെയുമല്ല വാർത്തകൾ വരുന്നത്. ആഗോള മാധ്യമങ്ങളിൽ ഇത്തരം വാർത്തകൾ വരുന്നുണ്ടെങ്കിലും പ്രാദേശികമായി അവ തമസ്കരിക്കപ്പെടുന്നു.

നൈജീരിയയിലെ കുപ്രസിദ്ധ ക്രൈസ്തവ വിരുദ്ധ ഭീകരസംഘടനയായ ബോക്കോ ഹറാം ഈ ക്രിസ്മസ് ദിനത്തിൽ ക്രൈസ്തവർ കൂടുതലുള്ള ഒരു ഗ്രാമത്തിൽ ഏഴുപേരെയാണു കൊലപ്പെടുത്തിയത്. നൈജീരിയയിൽ മാത്രം ഈ വർഷം ആയിരത്തിലധികം ക്രൈസ്തവർ ഇപ്രകാരം കൊല്ലപ്പെട്ടിട്ടുണ്ടെന്നു മനുഷ്യവകാശ സംഘടനയായ എയ്ഡ് റിലീഫ് ട്രസ്റ്റിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ അവിടെ വധിക്കപ്പെട്ട ക്രൈസ്തവരുടെ എണ്ണം ആറായിരത്തിലേറെയാണ്. ക്രൈസ്തവ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതും അവിടെ പതിവാണ്. നൈജർ, ചാഡ്, കാമറോൺ എന്നിവിടങ്ങളിലും ക്രൈസ്തവ പീഡനം ദുസ്സഹമാകുകയാണ്. ആ രാജ്യങ്ങളിലെ ഭരണകൂടങ്ങൾക്കാകട്ടെ ഇതിനെതിരേ ശക്തമായ നടപടികളെടുക്കാൻ കഴിയുന്നില്ല. 2003ൽ അമേരിക്കയ്ക്കെതിരേയാണ് ഐഎസ് രൂപമെടുത്തത്. സിറിയൻ യുദ്ധം ഐഎസിനെ കൂടുതൽ സജീവമാക്കി. അനേകം രാജ്യങ്ങളിൽ ആ പ്രസ്ഥാനം അക്രമങ്ങൾ അഴിച്ചുവിട്ടു. പല അദൃശ്യശക്തികളുടെയും പിന്തുണയുള്ള ഐഎസിനെ തകർക്കാൻ അമേരിക്കയ്ക്കുപോലും കഴിയുന്നില്ല. ഇടയ്ക്ക് കനത്ത തിരിച്ചടികൾ കിട്ടാറുണ്ടെങ്കിലും ആ ഭീകരപ്രസ്ഥാനം നിർജീവമാകുന്നില്ലെന്നു മാത്രമല്ല, പൈശാചികമായ ക്രൂരതകൾ തുടരുകയും ചെയ്യുന്നു.

2018ലെ പുതുവർഷശുശ്രൂഷ കഴിഞ്ഞു നൈജീരിയയിലെ ദേവാലയത്തിൽനിന്നു മടങ്ങുകയായിരുന്ന 14 വിശ്വാസികളെയാണു ഭീകരർ വെടിവച്ചു കൊന്നത്. ഇത്തരം എത്രയോ സംഭവങ്ങൾ. ഇന്ത്യയിലും ഇസ്ലാമിക തീവ്രവാദികൾ അക്രമം അഴിച്ചുവിട്ടിട്ടുണ്ടല്ലോ. പാക്കിസ്ഥാനിൽ മതനിന്ദക്കുറ്റം ആരോപിക്കപ്പെട്ടു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ആസിയ ബീവി എന്ന ക്രൈസ്തവ വനിതയ്ക്ക് നിരപരാധിത്വം തെളിയിക്കാനായെങ്കിലും രാജ്യം വിടേണ്ടിവന്നു. കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ കൊളംബോയിലെ പള്ളിയിൽ ഭീകരർ ചോരപ്പുഴ ഒഴുക്കി. ഇസ്ലാമിക തീവ്രവാദികളുടെ എളുപ്പത്തിലുള്ള ഇരകളാണു കേരളത്തിലെ ക്രൈസ്തവരെന്നും ലവ് ജിഹാദിലൂടെ തീവ്രവാദികൾ അവരുടെ പദ്ധതികൾ നടപ്പാക്കുകയാണെന്നും ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ഈയിടെ പറയുകയുണ്ടായി. സഹിഷ്ണുതയുടെ മഹത്തായ പാരന്പര്യമുള്ള ഇന്ത്യയിലും ക്രൈസ്തവർക്കെതിരേ ആക്രമണങ്ങൾ നടക്കുന്നു. ജാർഖണ്ഡിൽ കള്ളക്കേസിൽ കുടുക്കി ഒരു മലയാളിവൈദികനെ ജയിലിലാക്കിയത് അടുത്തകാലത്താണ്. പുരോഗമനം പറയുന്ന പലരും ക്രൈസ്തവപീഡനത്തിനെതിരേ ഉരിയാടാറില്ല. ക്രൈസ്തവർക്കു സാമാന്യനീതി നിഷേധിക്കപ്പെടുന്നതിൽ “നീതിയുടെ പോരാളികൾ’’ക്കു ഖേദവുമില്ല.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles